രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു; 30 പേർ മരിച്ചെന്ന് ഗുജറാത്ത് സർക്കാരിന്റെ കണക്ക്; മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഗുരുതര പരുക്കേറ്റവരിൽ; വിമാനം വീണത് ജനവാസമേഖലയിൽ
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് ദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ 30 മരണമാണ് പുറത്തുവിട്ടിട്ടുള്ളത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
