മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

ദുബായ്: ലോകത്തെ മുൻനിര നിക്ഷേപക പ്ലാറ്റ്ഫോമുകളിൽ ഒന്നായ വാർഷിക നിക്ഷേപക സംഗമത്തിനു കോൺഗ്രസ് 2026 ന് 15 ആം പതിപ്പ് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ചു. രാഷ്ട്രനേതാക്കൾ, ആഗോള വ്യവസായ രംഗത്തെ മുൻനിര നിക്ഷേപകർ, വിദഗ്ധർ, മുതിർന്ന സർക്കാർ പ്രതിനിധികൾ അടക്കമുള്ളവർ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ വൈസ്പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സംഗമം പുതിയ നിക്ഷേപപദ്ധതികൾക്കും വികസനത്തിനും വേഗതപകരുന്നതാണ്

റഷ്യൻ പ്രവിശ്യയായ ടട്ടാർസ്ഥാൻ പ്രസിഡണ്ട് റുസ് തം മിന്നിക്കോവ് ഉദ്ഘാടന പ്രഭാഷണം നടത്തി. ഉഗാണ്ടൻ പ്രധാനമന്ത്രി റോബിന നബഞ്ഞ, മംഗോളിയ ഉപപ്രധാനമന്ത്രി ടോഗ്മിൻ ദോർജ്ഖണ്ഡ്, റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യു.എ.ഇ. വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപക ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.

പ്രതിസന്ധികൾ 1920 മുതൽ ലോകത്തിൻ്റെ വിവിധ രാജ്യങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. വാണിജ്യ വ്യവസായ ലോകം ഇത്തരം പ്രതിസന്ധികളെ അതീജിവിച്ച ചരിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതെന്നെ ഗൾഫ് സംഘർഷത്തെ സൂചിപ്പിച്ചു കൊണ്ട് എമ്മാർ പ്രോപ്പർട്ടീസ് സ്ഥാപക ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പാനൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അഭിപ്രായപ്പെട്ടു. ജൂണിൽ എമ്മാർ ദുബായിൽ 55 ബില്യൺ ഡോളർ നിക്ഷേപത്തിൽ (5,28,000 കോടി രൂപ) 150,000 ആളുകൾക്ക് താമസിക്കുന്നതിനായുള്ള മെഗാ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

അതിർത്തികളില്ലാത്ത നിക്ഷേപ സാഹചര്യങ്ങളെപ്പറ്റിയുള്ള പാനൽ ചർച്ചയിൽ കനൂ ഗ്രൂപ്പ് ചെയർമാൻ മിഷാൽ കനൂ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡ്യുഷ് ബാങ്ക് ഗ്ലോബൽ വൈസ് ചെയർമാൻ സൽമാൻ മഹ്ദി എന്നിവർ പങ്കെടുത്തു. ലുലുവിൻ്റെ തുടക്കകാലം മുതൽ ജിസിസി രാജ്യങ്ങളും ഭരണനേതൃത്വവും നൽകിവരുന്ന പിന്തുണ ലുലുവിൻ്റെ ആഗോള ബ്രാൻഡായുള്ള വളർച്ചയ്ക്ക് നിർണായമൊയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപസൗഹൃദനയങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ജിസിസി രാജ്യങ്ങളെ അന്താരാഷ്ട്ര നിക്ഷേപക കേന്ദ്രമായി മാറ്റുന്നതിലും, ഏഷ്യ ആഫ്രിക്ക യൂറോപ്പ് എന്നിവടങ്ങളിൽ നിന്നുള്ള ഇക്കണോമിക് ബ്രിഡ്ജായി മാറ്റുന്നതിലും പ്രധാനമായെന്ന് എം.എ യൂസഫലി വ്യക്തമാക്കി. ഗൾഫിലെ നിലവിലെ സവിശേഷ സാഹചര്യം ഗൾഫ് ഭരണാധികാരികൾ കൈകാര്യം ചെയ്തതിനെ യൂസഫലി ചർച്ചയിൽ അഭിനന്ദിച്ചു.

പ്രധാന സാന്നിദ്ധ്യമായി ഇന്ത്യ:

മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹൻ യാദവ് നേതൃത്വത്തിലുള്ള ഉന്നതതല സംഘം സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ പഞ്ചാബ്, ബീഹാർ, ഒഡീഷ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിക്കുന്നുണ്ട്. ഭക്ഷ്യസംസ്‌കരണം, കാർഷിക വ്യവസായ മേഖല, നിർമ്മാണ രംഗം, ഐടി, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുൻനിര സ്ഥാപനങ്ങളും ഭാഗമായിട്ടുണ്ട്.