കൊച്ചി: 11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തിയതിന് ദമ്പതികൾ കസ്റ്റംസ് പിടിയിൽ. തായ്ലൻഡിൽ നിന്ന് ക്വാലാലമ്പൂർ വഴി എംഎച്ച് 181 വിമാനത്തിൽ എത്തിയവരാണ് പിടിയിലായത്. ഏഴ് വയസ്സുള്ള കുട്ടിയും ഇവരോടൊപ്പമുണ്ട്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കൊച്ചി വിമാനത്താവളത്തിന്റെ എക്സിറ്റ് ഗേറ്റിൽ നടന്ന പരിശോധനയിലാണ് ജീവനുള്ള പക്ഷികളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചെക്ക് ഇൻ ബാഗേജുകളിൽ നടത്തിയ വിശദമായി പരിശോധനയിൽ 11 ജീവനുള്ള പക്ഷികളെ കണ്ടെടുക്കുകയായിരുന്നു.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷന്റെ (CITES) അപ്പെൻഡിക്സ് 1, 2 എന്നിവയിൽ ഉൾപ്പെടുന്നതാണ് ജീവനുള്ള പക്ഷികൾ. ഇതനുസരിച്ച് പക്ഷികളെ തായ്ലൻഡിലേക്ക് തിരികെയെത്തിക്കും. പക്ഷികളുമായെത്തിയ യാത്രക്കാരെ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave feedback about this