പിഎം ശ്രീയില്‍ ഒപ്പ് വച്ച് കേരളം

പിഎം ശ്രീയില്‍ ഒപ്പ് വച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ട് കേരളം. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനി കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ പിഎം ശ്രീയാകും. 1500 കോടി എസ്എസ്‌കെ ഫണ്ട് ഉടന്‍ നല്‍കും എന്നായിരുന്നു വിവരം.

സിപിഐ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് തവണയാണ് മന്ത്രിസഭയില്‍ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തത്. എതിര്‍പ്പ് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു.

ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള പദ്ധതി അംഗീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പിന്‍വാതില്‍ നീക്കമാണെന്നും സിപിഐ ആരോപിച്ചു.