ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീനഗര്‍ മുതല്‍ നലിയ വരെയുള്ള 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തി. ഇവയെ ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റിട്ടുണ്ട്.പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈല്‍ ആക്രമണങ്ങളും പാക്കിസ്ഥാന്‍ നടത്തി.
ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററിലും സ്‌കൂളിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണ്. തിരിച്ചടിയെന്നോണം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളില്‍ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുകൂര്‍ എന്നിവിടങ്ങളില്‍ യുദ്ധവിമാനങ്ങളില്‍നിന്ന് എയര്‍ലോഞ്ച് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്രൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ റഡാര്‍ സ്റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.
Leave feedback about this