അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവ് പി. ജയേഷിനും ഹില്‍പാലസ് വനിതാ സെല്ലിലെ എസ്‌ഐ രേഷ്മയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയിലാണ് കോടതിയുടെ നടപടി. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും, നിര്‍ബന്ധിച്ച് മാപ്പെഴുതി വാങ്ങിയതായും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്‍സിബ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്.

എന്നാല്‍ അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്നും പരാതിയിലെ നിര്‍ണായക വസ്തുതകള്‍ പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പരാതിയിലെ പ്രാഥമിക വസ്തുതകള്‍ പരിഗണിച്ച കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു