വയനാട് പുനരധിവാസ പദ്ധതിക്ക് മത്രിസഭയുടെ അംഗീകാരം

വയനാട് പുനരധിവാസ പദ്ധതിക്ക് മത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച മാസ്റ്റര്‍പ്ലാന് അംഗീകാരം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പദ്ധതിയാണ് ഇത്. വൈകിട്ട് 3.30 യ്ക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കും.

നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിധി വന്നതിന് തൊട്ടുപിന്നാലെ കാര്യങ്ങളുമായി അതിദ്രുതം മുമ്പോട്ട് പോകുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ സ്പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു.

എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികള്‍് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നും ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.