തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പാളയം ഇമാം ഷുഹൈബ് മൗലവി. ഇസ്‌ലാമിലും ഖുർആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ലെന്ന് പാളയം പള്ളിയിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും പറഞ്ഞ് ഇസ്‌ലാമിനെ യാഥാസ്ഥിതികമായി ചിത്രീകരിക്കാൻ വെമ്പൽ കൊള്ളുന്നതാണ് ഇത്തരം സമീപനങ്ങളെന്നും കാന്തപുരത്തിന്റെ പേര് പരാമർശിക്കാതെ ഷുഹൈബ് മൗലവി വിമർശിച്ചു. “അത് നേരേയാക്കിയെടുക്കാൻ കഴിയില്ല. എന്നാൽ വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം” എന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകന്റെ കാലത്തുതന്നെ സ്ത്രീകൾ പൊതുരംഗത്ത് സജീവമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ഭാര്യ വിവാഹശേഷവും വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. മറ്റൊരു പ്രവാചകപത്‌നി യുദ്ധത്തിന് നേതൃത്വം നൽകിയ ചരിത്രവുമുണ്ട്. സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗ മേഖലകളിൽ സ്ത്രീകളും പുരുഷന്മാരും സജീവമാകേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
“യാഥാസ്ഥിതികവും ലിബറലുമായ തീവ്രതകളെ തള്ളിക്കളയണം. പ്രപഞ്ചനാഥന് ആൺ-പെൺ വ്യത്യാസമില്ല. പക്ഷപാതിത്വവും വിവേചനവുമില്ലാതെ സത്പ്രവൃത്തികൾക്ക് പ്രതിഫലം നൽകുമെന്നാണ് ഖുർആനിൽ പറയുന്നത്,” ഷുഹൈബ് മൗലവി കൂട്ടിച്ചേർത്തു