ന്യൂഡൽഹി: ജിഎസ്എൽവി എഫ് -17 വിക്ഷേപണം വിജയമായതിനു പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടമാണിതെന്നും ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണ്. രാജ്യത്തിൻറെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഇന്നു പുലർച്ചെ 2.55നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി എഫ് -17 കുതിച്ചുയർന്നത്. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്.