എറണാകുളം: ആലുവ വാഴക്കുളം ബി.എച്ച്. നഗർ മസ്ജിദ് ഭാഗത്ത് കൃഷിക്ക് വെള്ളമെത്തിക്കുന്ന കാഡ തോടിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.തോടിന്റെ അറ്റകുറ്റപണിൾ ചെയ്യുന്നതിൽ നിന്നും ഇറിഗേഷൻ വകുപ്പും ഗ്രാമപഞ്ചായത്തും ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (പി.വി.ഐ.വി.) എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറും സംയുക്തമായി സ്ഥലപരിശോധന നടത്തി തോടിന്റെ സംരക്ഷണം ആർക്കാണെന്ന് അന്തിമ തീരുമാനമെടുക്കണമമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എക്സിക്യൂട്ടീവ് എഞ്ചിനീയറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും കമ്മീഷനിൽ സമർപ്പിക്കണം. മാർച്ചിൽ കേസ് പരിഗണിക്കുമ്പോൾ പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥനും വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു.
തോട് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് സൗത്ത് വാഴക്കുളം സ്വദേശി ഇ.എസ്. സാദിഖ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വാഴക്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഏകദേശം 14 വർഷമായി തോട് ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാഡ തോടുകളുടെ സംരക്ഷണം പഞ്ചായത്തിൽ നിക്ഷിപ്തമാണെന്ന് പി.വി.ഐ.വി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
Leave feedback about this