വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയിൽ യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയിൽ യുവാവിന് ദാരുണാന്ത്യം

വയനാട്: അട്ടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലകൃഷ്ണന്‍(27) ആണ് മരിച്ചത്. ഇന്നലെ നൂല്‍പ്പുഴയില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കഴിഞ്ഞ, 40 ദിവസത്തിൽ കാട്ടാന കലിയിൽ കൊല്ലപ്പെട്ടത് 7 പേരായി

കാട്ടാന ആക്രമണം നടന്നത് ഇന്നലെ രാത്രി അട്ടമല ഗ്‌ളാസ് ബ്രിഡ്ജിന് സമീപത്ത് വെച്ചായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം നൂല്‍പ്പുഴയിലും കാട്ടാന ഒരാളുടെ ജീവന്‍ എടുത്തിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45)വാണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ വെള്ളരി കവലയില്‍ നിന്നു വരുമ്പോള്‍ വയലില്‍വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

ഇരുവരെയും കാണാതായതോടെ ഇന്നലെ പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കേരളത്തിലെ കാപ്പാട് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി തമിഴ്‌നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. അനേകം ബന്ധുക്കള്‍ താമസിക്കുന്ന കോളനിയിലേക്ക് വിരുന്ന് വന്നപ്പോഴായിരുന്നു ആക്രമണം.