ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റിയുമായി വന്‍താര

ലോകത്തിലെ ആദ്യ വന്യജീവി സംരക്ഷണ, വെറ്ററിനറി സയന്‍സസ് യൂണിവേഴ്‌സിറ്റിയുമായി വന്‍താര

കൊച്ചി/ജാംനഗര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി സംരക്ഷണ പ്രസ്ഥാനമായ വന്‍താര ഗുജറാത്തിലെ ജാംനഗറില്‍ പുതിയ സര്‍വ്വകലാശാല ആരംഭിച്ചു. വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനും മാത്രമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സര്‍വ്വകലാശാലയാണ് വന്‍താര യൂണിവേഴ്‌സിറ്റി.

മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക. വെറ്ററിനറി മെഡിസിന്‍, കണ്‍സര്‍വേഷന്‍, വൈല്‍ഡ് ലൈഫ് കെയര്‍ എന്നീ മേഖലകളില്‍ ഭാവി നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ പൗരാണിക വിജ്ഞാന പാരമ്പര്യത്തെയും ആധുനിക വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

‘കാരുണ്യം, അറിവ്, നൈപുണ്യം എന്നീ ഗുണങ്ങളോടെ ജീവജാലങ്ങളെ സേവിക്കാന്‍ നാം എങ്ങനെ സജ്ജരാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണത്തിന്റെ ഭാവി. കഷ്ടത അനുഭവിക്കുന്ന മൃഗങ്ങളെ കണ്ടതില്‍ നിന്നും അവയുടെ സംരക്ഷണത്തിന് മികച്ച സംവിധാനങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നുമാണ് വന്‍താര യൂണിവേഴ്‌സിറ്റി ജനിച്ചത്. വിശ്വവിഖ്യാതമായ, പ്രാചീന നളന്ദ സര്‍വ്വകലാശാലയുടെ മൂല്യങ്ങളില്‍ നിന്നും ‘ആ നോ ഭദ്രഃ ക്രതവോ യന്തു വിശ്വതഃ’ (എല്ലാ ദിശകളില്‍ നിന്നും ഉല്‍കൃഷ്ടമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ) എന്ന സനാതന ദര്‍ശനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സര്‍വകലാശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,’ അനന്ത് അംബാനി പറഞ്ഞു.