താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സനൂപ് സൂപ്രണ്ടിനെ അന്വേഷിച്ചാണ് ആദ്യം എത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് സനൂപ് കുട്ടിയുമായി ആദ്യമെത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് കുട്ടിയുടെ ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.
കുട്ടി മരിച്ച സംഭവത്തിൽ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് സനൂപ് ആരോപിച്ചിരുന്നു.