ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിയിരുന്ന 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ഡോ. ജിതേന്ദ്ര സിങ്ങും, ലേ-ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കളും സന്നിഹിതരായിരിക്കെയാണ് വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചത്.
സമരവുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകളിൽ ദീർഘനേരം ചർച്ചകൾ നടത്തിയെന്നും രാജ്യത്ത് അക്രമസാധ്യതകൾ ഒഴിവാക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും വാങ്ചുക്ക് എക്സ് (X) പ്ലാറ്റ്ഫോമിൽ അറിയിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ നേരത്തെ തന്നെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചതായും, ഉപവാസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തുകളിൽ ഒപ്പുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
സമരവുമായി ബന്ധപ്പെട്ട നിബന്ധനകളെയും ചർച്ചകളുടെ വിശദാംശങ്ങളെയും കുറിച്ച് ഉടൻ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കുമെന്നും, അതുവരെ രാജ്യത്തിന്റെ ഏതുഭാഗത്തും അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും പരമാവധി ജാഗ്രത പാലിക്കണമെന്നും സോനം വാങ്ചുക്ക് അഭ്യർത്ഥിച്ചു.