തിരുവനന്തപുരം: പ്രളയ സാഹചര്യത്തിനിടെ താൻ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചെന്ന പേരിൽ ഉയർന്ന വിവാദം അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വാർത്താസമ്മേളനത്തിൽ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുലർച്ചെ അഞ്ച് മണി മുതൽ റവന്യു മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ കലക്ടർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും വൈകിട്ട് മൂന്ന് മണിയോടെയാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന നിലപാടാണ് ഇപ്പോൾ ഉയരുന്നതെന്നും 2018ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഹെലികോപ്റ്റർ വ്യക്തിപരമായ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. കൊച്ചിയിലെത്തിയ ഒരു നിക്ഷേപക സംഘത്തെ കാണുന്നതിനായാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്നും അവരെ കാണാതിരുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം വന്ദേഭാരതിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനമെങ്കിലും സമയപരിമിതി കാരണം അത് മാറ്റേണ്ടി വന്നുവെന്നും ഇതുമൂലം സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്ന ഹെലികോപ്റ്ററിന്റെ കരാർ പ്രകാരം 25 മണിക്കൂർ സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടെന്നും അതാണ് വിനിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെത്തിയ നിക്ഷേപക സംഘത്തിന്റെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. നിക്ഷേപകരുടെ പേര് പരസ്യപ്പെടുത്തി പദ്ധതി തകർക്കാനാണ് ചിലരുടെ ശ്രമമെന്നും നിക്ഷേപ പദ്ധതിയിൽ അന്തിമ തീരുമാനം വന്ന ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.