ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു

ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു

തിരുവനന്തപുരം : ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇതിനായി അന്തർസംസ്ഥാന സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗം വിളിച്ചുചേർത്തു. ലഹരിമരുന്ന്‌ കടത്തും അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ്‌ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ അന്തർസംസ്ഥാന ഏകോപന യോഗം തിരുവനന്തപുരം കേരള പൊലീസ് ആസ്ഥാനത്ത് നടന്നു. ആഭ്യന്തര വകുപ്പ് മന്ത്രി അധ്യക്ഷനായ യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും വിവിധ കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവും മുൻ സംസ്ഥാന പൊലീസ് മേധാവിയുമായ എ. ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

നോർത്ത് സോൺ ഐ.ജി.യും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ വിശദീകരിച്ചു.

യോഗത്തിൽ തമിഴ്നാട് ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, പുതുച്ചേരി ഡി.ജി.പി ശാലിനി സിംഗ്, കർണാടക എ.ഡി.ജി.പി (ക്രമസമാധാനം) ആർ. ഹിതേന്ദ്ര, കേരള–ലക്ഷദ്വീപ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഡോ. ടി. ടിജു, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആർ. സുധാകർ, സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ച് ജോയിന്റ് ഡയറക്ടർ ഡോൺ കെ. ജോസ്, റവന്യൂ ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ കെ. പദ്മാവതി, തെലങ്കാന ആന്റി നാർക്കോട്ടിക് ബ്യൂറോ എസ്.പി പി.വി. പദ്മജ, ആന്ധ്രാപ്രദേശ് എലൈറ്റ് ആന്റി നാർക്കോട്ടിക് ഗ്രൂപ്പ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് എസ്.പി (ഓപ്പറേഷൻസ്) കെ.എം. മഹേശ്വര രാജു, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് എന്നിവരുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് വിശിഷ്ടാതിഥികൾക്ക് ആഭ്യന്തര മന്ത്രി ഉപഹാരങ്ങൾ കൈമാറി. കേരള സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതവും പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അട്ടല്ലൂരി നന്ദിയും രേഖപ്പെടുത്തി.