കുറ്റവിമുക്തനായതിന് പിന്നാലെ തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ; എതിര്‍ത്ത് പ്രോസിക്യുഷന്‍

കുറ്റവിമുക്തനായതിന് പിന്നാലെ തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ; എതിര്‍ത്ത് പ്രോസിക്യുഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാപ്രതിയായി ചേര്‍ത്തിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് കാര്യം ഇനി നടപടിക്രമം മാത്രമാകും.

കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്. അതേസമയം ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്നതിനെതിരേ പ്രോസിക്യൂഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുന്നുണ്ട്. അന്നു തന്നെ ദിലിപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

ദിലീപിന്റെ അഭിഭാഷകൻ കോടതി അലക്ഷ്യ കേസുമായി ഹാജരായി. മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാർ, ചില മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്. കേസില്‍ നടിയെ ആക്രമിച്ച ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികളുടെ ശിക്ഷ ഇന്ന് മൂന്നരയ്ക്ക് പുറത്തുവരുമെന്നാണ് വിവരം. പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും സമുഹത്തിന് വേണ്ടിയാണ് വിധിയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ആറു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.