ന്യൂഡൽഹി: നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുയാണ് ഇക്കാര്യം അറിയിച്ചത്.
നീറ്റ് ചോദ്യക്കടലാസ് ചോർച്ചയെ രാഷ്ട്രീയവൽക്കരിക്കരുതെന്നും യുവജനങ്ങളുടെ സുരക്ഷയും ഭാവിയും സർക്കാരിന്റെ പരമപ്രധാന പരിഗണനയാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി റിജിജു വ്യക്തമാക്കി. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ആവർത്തിച്ചതായി മന്ത്രി അറിയിച്ചു.
അതേസമയം, വിദ്യാഭ്യാസ മേഖലയിലെ ചോദ്യക്കടലാസ് ചോർച്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും യുവജനങ്ങളും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.
പ്രതിഷേധക്കാർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക.നീറ്റ് ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന പരീക്ഷാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.
വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ തുടർനടപടികൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.