”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു  തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.” ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള ഒരു സംഭവം വ്യക്തിപരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ”നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.”

എംടിയുടെ പ്രതിഭയില്‍ നിന്ന് പിറന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ മമ്മൂട്ടി നന്ദി രേഖപ്പെടുത്തി. ”ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്.” തന്റെ കുറിപ്പ് അവസാനിപ്പിച്ച്, മമ്മൂട്ടി എഴുതുന്നു: ”എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.’