43 വർഷത്തെ സുഹൃത്ത് ബന്ധം; ആത്മസുഹൃത്തിനെ കാണാൻ കാസർ​ഗോഡേക്ക് പറന്നെത്തി യൂസഫലി

43 വർഷത്തെ സുഹൃത്ത് ബന്ധം; ആത്മസുഹൃത്തിനെ കാണാൻ കാസർ​ഗോഡേക്ക് പറന്നെത്തി യൂസഫലി

കാസർ​ഗോഡ്: തന്റെ ആത്മ സുഹൃത്തിനെ കാണാൻ ക്ഷണ പ്രകാരം എം.എ യൂസഫലി കാസർകോഡെത്തി. കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍ തെരുവത്തുമായുള്ള 43 വര്‍ഷത്തെ ആത്മബന്ധം ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹത്തിന്റെ തെരുവത്ത് മെമ്മോയിര്‍സ് എന്ന അപൂര്‍വ ശേഖരം കാണാനുമായിരുന്നു അദ്ദേഹം എത്തിയത്.

ഹെലികോപ്റ്റർ മാർ​ഗം ഖാദര്‍ തെരുവത്തിന്റെ വിദ്യാനഗറിലെ വീട്ടിലെത്തിയ എം.എ യൂസഫലി, അപൂര്‍വ ശേഖരങ്ങളെല്ലാം കണ്ടു. തെരുവത്ത് ഹെറിറ്റേജ് എന്ന വീടിനോട് ചേര്‍ന്ന് ഒരുക്കിയ തെരുവത്ത് മെമ്മോയിര്‍സില്‍ ലോകത്തെ പ്രശസ്തരായ ഭരണാധികാരികള്‍, ക്രിക്കറ്റ് ടെന്നീസ് താരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായുള്ള ഖാദര്‍ തെരുവത്തിന്റെ ആത്മബന്ധത്തിന്റെ അവശേഷിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പമുള്ള അപൂര്‍വ നിമിഷങ്ങളുടെ ചിത്രങ്ങളും കൈമാറിയ സമ്മാനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും എം.എ യൂസഫലി നോക്കിക്കണ്ടു. എം.എ യൂസഫലിയും ഖാദർ തെരുവോത്തും മമ്മൂട്ടിയുമൊപ്പമുള്ള ഹജ്ജ് കർമ്മങ്ങളുടെ ചിത്രനിം ഇവിടെ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. തെരുവത്ത് മെമ്മോയിര്‍സ് ചരിത്രമാണെന്നും ഏത് ചരിത്രകാരനോ ചരിത്രവിദ്യാര്‍ത്ഥിയോ വന്നാല്‍ കാണാനും പകര്‍ത്താനും ചിന്തിക്കാനും ഇവിടെ ഏറെയുണ്ടെന്നും വിലമതിക്കാനാവാത്തവയാണ് ഓരോന്നുമെന്ന് എം.എ യൂസഫലി പറഞ്ഞു. എല്ലാം കണ്ടുകഴിഞ്ഞ് ഖാദര്‍ തെരുവത്തുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കൂടെ നിന്ന ഏറ്റവും അടുത്ത സുഹൃത്താണ് ഖാദര്‍ തെരുവത്ത് എന്നും അദ്ദേഹം പ്രതികരിച്ചു.

തെരുവത്ത് മെമ്മോയിര്‍സിലെത്തിയ മുസ്ലീം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവരും സന്നിഹിഹതരായിരുന്നു.