30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ പീഡനക്കേസ് ഫയൽ ചെയ്യില്ലായിരുന്നു; കൊച്ചിയിലെ ഐ.ടി വ്യവസായിക്കെതിരായ കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ പീഡനക്കേസ് ഫയൽ ചെയ്യില്ലായിരുന്നു; കൊച്ചിയിലെ ഐ.ടി വ്യവസായിക്കെതിരായ കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: 30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ കൊച്ചിയിലെ ഐ.ടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരായ ലൈംഗിക പീഡനക്കേസ് പരാതിക്കാരി ഫയൽ ചെയ്യില്ലായിരുന്നുവെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ സുപ്രീം കോടതി ഉത്തരവിലാണ് നിരീക്ഷണം. പരാതിക്കാർക്ക് എതിരെ കേസ് ഫയൽ ചെയ്തതിനാലാണ് വേണു ഗോപാലകൃഷ്ണന് എതിരെ പീഡനക്കേസ് ഫയൽ ചെയ്തതെന്നും ജസ്റ്റിസ്മാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. പണം നൽകി ഒത്തു തീർപ്പ് ഉണ്ടായിരുന്നുവെങ്കിൽ ലൈംഗിക പീഡന പരാതി ഉണ്ടാകില്ലായിരുന്നു എന്നാണ് വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്.

പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന വേണുവിന്റെ പരാതിയില്‍ 2025 ജൂലൈ 29 എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് പരാതിക്കാരി വേണുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.ലൈംഗിക പീഡന പരാതി വ്യാജമാണെന്നും പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്നു തന്നെ ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കേസ് നല്‍കിയതിലുള്ള വൈരാഗ്യമാണ് ഈ കേസിന് കാരണമെന്നും വേണു ഗോപാലകൃഷ്ണന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.