സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം; പരസ്യവിമർശനവുമായി ജി സുധാകരൻ

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിക്കണം; പരസ്യവിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ : മന്ത്രി സജി ചെറിയാനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ ബോധമോ സജി ചെറിയാനില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാന്‍ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജിസുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടെ എന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലന്‍ വന്ന് പ്രചാരണം നടത്തുമോ എന്നും പരിഹാസ രൂപേണ അദ്ദേഹം ചോദിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കംപൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയവരില്‍ സജി ചെറിയാനും ഉണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

ഞാന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത്. പാര്‍ട്ടിക്കകത്താണ് നില്‍ക്കുന്നത്. സജി ചെറിയാന് മാര്‍ക്സിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ ഈ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും കഴിയുന്നില്ല .രണ്ടാഴ്ചയ്ക്ക് മുന്‍പ് സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിച്ച 14 കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആ അടിസ്ഥാനത്തില്‍ വിലക്കിയോ. ഇടയ്ക്ക് കുറച്ചു കാലം മന്ത്രി സഭയില്‍ നിന്നും മാറ്റി. അദ്ദേഹം ആണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. മന്ത്രി സഭയില്‍ 10 വര്‍ഷം ഇരുന്നിട്ട് ഞങ്ങളെ ഒന്നും ആരും മാറ്റിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ അദ്ദേഹത്തിന് ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല-സുധാകരന്‍ പറഞ്ഞു