കോഴിക്കോട്: സാമൂഹിക മാധ്യമങ്ങൾ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയാണെന്നും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട അനാവശ്യമായ വിവാദങ്ങളാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങൾ വളരെയേറെ സഹായിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുകൊണ്ടുപോലും ധാരാളം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ ഞാൻ അഭിനന്ദിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പക്ഷെ ഇപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. കാരണം ജനങ്ങൾ വോട്ട് ചെയ്ത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണ്. അത് പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. നാലാം തീയതി മാത്രമേ വോട്ടെണ്ണി തുടങ്ങൂ. അപ്പൊ വോട്ടെണ്ണി തുടങ്ങുന്നതിനു മുമ്പ് നമ്മൾ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർത്ഥവുമില്ല.
ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഞാൻ സോഷ്യൽ മീഡിയയിൽ ഒരു തരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ഞാൻ ഇന്നുവരെ ചെയ്തിട്ടില്ല.
അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഇത് അനാവശ്യ വിവാദമാണ്. ഈ വിവാദത്തിന് ഒരർത്ഥവുമില്ല. അത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.

Leave feedback about this