സിയാല്‍ നിര്‍മിക്കുന്ന മൂന്ന് പാലങ്ങളും 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

സിയാല്‍ നിര്‍മിക്കുന്ന മൂന്ന് പാലങ്ങളും 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളിലെ പുളിയാമ്പിള്ളി, മഠത്തി മൂല, ചൊവ്വര പ്രദേശങ്ങളില്‍ സിയാല്‍ പണികഴിപ്പിക്കുന്ന പാലങ്ങളുടെ നിര്‍മാണം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് പാലം കൊണ്ട് പ്രയോജനം ലഭിക്കുക. 40 കോടി രൂപയാണ് നിര്‍മാണ ചെലവ്. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ പ്രവാഹിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇരുവശങ്ങളിലും നടപ്പാത, അനുബന്ധ റോഡുകള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. പുളിയാമ്പിള്ളി പാലത്തിന് 200 മീറ്ററും ചൊവ്വര പാലത്തിന് 114 മീറ്ററും മടത്തിമൂല പാലത്തിന് 177 മീറ്ററുമാണ് നീളം. ഓരോ മേഖലയിലെയും ഗതാഗത, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുതകുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.