ന്യൂഡൽഹി: സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ഡൽഹി പോലീസിനെതിരെയും കേസെടുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കവേ കോടതിയുടെ സമയം കളയരുതെന്ന ചീഫ് ജസ്റ്റീസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ കേസിനെ സംബന്ധിച്ചുള്ള അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റീസ് നൽകിയത്. ഇന്നു പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.