കള്ളാടി ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; ഒരു മാസത്തിനകം റിപ്പോർട്ട്

കള്ളാടി ദുരന്തം: കാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; ഒരു മാസത്തിനകം റിപ്പോർട്ട്

തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ.

ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി (ഐഎഫ്എസ്), പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ദുരന്തത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ, തുരങ്കപാത നിർമാണം ഏറ്റെടുത്ത കരാർ കമ്പനി വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്നത്, പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികളുടെ പാലനം എന്നിവ സമിതി വിശദമായി പരിശോധിക്കും.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുരങ്കപാത പദ്ധതിയുടെ തുടർനടപടികളെക്കുറിച്ചുള്ള സർക്കാർ തീരുമാനം.