തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ മ്യൂസിയം പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ ബിജെപി കൗൺസിലർമാരായ ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാപ്പാ കേസിൽ പ്രതിയായി നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെത്തുടർന്ന് ഹാജർ രജിസ്റ്ററിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്.