കോഴിക്കോട്: കൂടരഞ്ഞി ഇരട്ടക്കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി പ്രതി മുഹമ്മദലി. കുറ്റബോധം കൊണ്ടാണ് തുറന്നുപറയുന്നതെന്നും മുഹമ്മദലി പ്രതികരിക്കുന്നു. മകൻ അപകടത്തിൽ മരിച്ചെന്നും. മറ്റൊരു മകൻ അപകടപ്പെട്ടതോടെയാണ് കുറ്റബോധം ഇരട്ടിയായത്. ഉറങ്ങിയിട്ട് പോലും ഒരുപാട് കാലമായി ഏത് ശിക്ഷയാണെങ്കിലും ഏറ്റ് വാങ്ങാൻ തയ്യാറാണെന്നും മുഹമ്മദലി വ്യക്തമാക്കി. കൂടരഞ്ഞി ഇരട്ടക്കൊലപാതകത്തിന്റെ വെളിപ്പെടുത്തൽ മുഹമ്മദി നടത്തുന്നത് ഏഴ് മാസം മുൻപാണ്. 40 വർഷം മുൻപ് നടത്തിയ കൊലപാതകത്തിന്റെ കുറ്റസമ്മതം പോലീസിനേയും കുഴക്കിയിരുന്നു.
1986 നവംബറിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ട ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനൻ. ഇനി കൊല്ലപ്പെട്ട രണ്ടാമത്തെയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും അത് ആരൊക്കെയാണെന്ന് മുഹമ്മദലിക്ക് അറിയാത്തതാണ് പൊലീസിനെ കുഴക്കിയത്.
കഴിഞ്ഞ വർഷം മലപ്പുറം വേങ്ങര പൊലീസിലാണ് മുഹമ്മദലി വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് തിരുവമ്പാടി പൊലീസിന് കൈമാറി. മഞ്ചേരി ജയിലിൽ റിമാൻഡിലായ മുഹമ്മദലി ഇപ്പോൾ ജാമ്യത്തിലാണ്. 1989ൽ വെള്ളയിൽ ബീച്ചിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം രണ്ടാമത് കൊലചെയ്യപ്പെട്ട ആളാണോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി.കൂടരഞ്ഞി കൊലയ്ക്കുശേഷം മൂന്നുവർഷം കഴിഞ്ഞ് കോഴിക്കോട് ബീച്ചിൽ മറ്റൊരു കൊലപാതകം കൂടി താൻ നടത്തിയിരുന്നുവെന്ന് മുഹമ്മദലി സമ്മതിച്ചിരുന്നു. കൂടരഞ്ഞിയിലെ കൊലപാതകം സംബന്ധിച്ച് താമരശേരി കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരുവമ്പാടി സി.ഐ കെ.പ്രശാന്ത് പറഞ്ഞു.

Leave feedback about this