തന്ത്രി കണ്ഠരര് രാജീവര്‍ക്കുള്ള ക്ലീന്‍ ചിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

തന്ത്രി കണ്ഠരര് രാജീവര്‍ക്കുള്ള ക്ലീന്‍ ചിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കുള്ള ക്ലീന്‍ ചിറ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതിയുടെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണ കോടതിയുടെ പരാമര്‍ശത്തിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി. അപ്പീലില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.

വിഷയത്തില്‍ വിശദീകരണം തേടി കോടതി തന്ത്രിക്ക് നോട്ടീസ് അയച്ചു. തന്ത്രിക്ക് 41 ാം ദിവസം ജാമ്യം നല്‍കിയ വിചാരണകോടതി തന്ത്രിക്കെതിരേ തെളിവില്ലെന്ന് പറയുകയും ഉത്തരവിലെ പരാമര്‍ശം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നടത്തിയത് തെറ്റായ വാദമാണെന്നായിരുന്നു എസ്‌ഐടി നലകിയ ഹര്‍ജിയിലെ വാദം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ വസ്തുതാവിരുദ്ധമാണെന്നും പറഞ്ഞു.

കേസിലെ ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും മറ്റുള്ളവരുമായും തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതിനാവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമാണ് എസ്‌ഐടിയുടെ നിലപാട്. എന്നാല്‍ ഈ തെളിവുകള്‍ പരിശോധിക്കാനോ പരിഗണിക്കാനോ വിചാരണ കോടതി തയ്യാറായില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.