മുംബൈ : വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ പി ജി (LPG) വിതരണത്തിലുണ്ടായ തടസ്സത്തെത്തുടർന്ന് മുംബൈയിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. നഗരത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (AHAR) ചൊവ്വാഴ്ച അറിയിച്ചു. വരും ദിവസങ്ങളിലും വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ പൂട്ടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
നിലവിൽ സ്റ്റോക്കുള്ള പാചകവാതകത്തിന്റെ ലഭ്യത അനുസരിച്ചായിരിക്കും വരും ദിവസങ്ങളിൽ റെസ്റ്റോറന്റുകൾ പ്രവർത്തിക്കുകയെന്ന് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചിടാൻ സംഘടന ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. ഗ്യാസ് ലഭ്യത പരിഗണിച്ച് ഓരോ ഉടമകൾക്കും തങ്ങളുടെ സ്ഥാപനം താൽക്കാലികമായി അടച്ചിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ സമ്മർദ്ദമാണ് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചത്.
വിതരണം കുറഞ്ഞതോടെ നഗരത്തിലെ പല റെസ്റ്റോറന്റുകളും മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ഭക്ഷണശാലകളെയും ഈ പ്രതിസന്ധി ബാധിക്കും. എൽ പി ജി വിതരണം സാധാരണ നിലയിലാക്കാൻ അധികൃതർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ പ്രവർത്തനരഹിതമായേക്കുമെന്ന ആശങ്കയിലാണ് വിനോദസഞ്ചാര-ഭക്ഷണ മേഖല.

Leave feedback about this