- ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി
ഗായിക സുജാത
കൊച്ചി: യേശുദാസിനും ജയചന്ദ്രനുമൊപ്പം മലയാളികൾ എന്നും ചേർത്ത് വയ്ക്കേണ്ട പേരാണ് കെ.പി ബ്രഹ്മാനന്ദന്റേതെന്ന് സംവിധായകൻ കമൽ. ബ്രഹ്മാനന്ദനെ മലയാള സിനിമ ലോകം വിസ്മരിച്ചെന്നും കമൽ പ്രതികരിച്ചു. യേശുദാസിനേയും ജയചന്ദ്രനേയും മലയാളികൾ ആഘോഷിക്കുമ്പോൾ ബ്രഹ്മാനന്ദൻ മാഷ് അരികുവൽക്കരിക്കപ്പെട്ടെന്നത് യാഥാർഥ്യമാണെന്നും കമൽ പറഞ്ഞു.ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാരം ഗായിക സുജാതയ്ക്ക് നൽകിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയിലെ കുട്ടികൾ പോലും ഇന്നും ഏറ്റുപാടുന്ന ശബ്ദമാണ് സുജാതയുടേതെന്നു അദ്ദേഹം പറഞ്ഞു.

മലയാളികളുടെ പ്രിയ ഗായകന്റെ എൺപതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ബ്രഹ്മാനന്ദന്റെ ഗാനങ്ങൾ കോർത്തിണക്കിയ നീലനിശീഥിനിയെന്ന സംഗീത രാവും അവാർഡ് നിശയും സംഘടിപ്പിച്ചത്. ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഗായിക സുജാതയ്ക്ക് 50,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം കമൽ സമ്മാനിച്ചു. ശബരി ഗ്രൂപ്പ് ചെയർമാൻ പി. ശശികുമാർ സുജാതയെ പൊന്നാട ചാർത്തി.
ബ്രഹ്മാനന്ദനെന്ന പേര് മലയാളികളുടെ മനസിൽ തങ്കലിപികൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുമെന്ന് അവാർഡ് സ്വീകരിച്ച് ഗായിക സുജാത മോഹൻ പറഞ്ഞു. തനിക്ക് ലഭിച്ച അവാർഡ് തുക സ്മാരകത്തിന്റെ പ്രവർത്തനങ്ങളിലേക്ക് സുജാത സംഭാവന ചെയ്തു.

ഉഷ ബ്രഹ്മാനന്ദനും രവീന്ദ്രൻ മാസ്റ്ററിന്റെ ഭാര്യ ശോഭന രവീന്ദ്രനും ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്‌തു. വീഡിയോ കോൺഫെറെൻസിലൂടെ ഗായകൻ യേശുദാസ് അനുസ്മരണ സന്ദേശം നൽകി. എഴുത്തുകാരൻ വി. ആർ. സുധീഷ്, സംഗീതജ്ഞരായ ബിജിബാൽ, വിജയ് യേശുദാസ്, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , സിനിമാ താരങ്ങളായ രഞ്ജിനി മേനോൻ, കൂട്ടിക്കൽ ജയചന്ദ്രൻ, സ്പോർട്ട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ,തിരക്കഥകൃത്ത് റോബിൻ തിരുമല , അവതാരകൻ ഗോവിന്ദൻ കുട്ടി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് ബ്രഹ്മാനന്ദന്റെ മകൻ രാകേഷ് ബ്രഹ്മാനന്ദൻ നയിച്ച നീല നിശീഥിനി എന്ന സംഗീത നിശയും അരങ്ങേറി. വിജയ് യേശുദാസ് , ഇഷാൻ ദേവ് , സയനോര, അനൂപ് ശങ്കർ, വൃന്ദ മേനോൻ, ദിവ്യഎസ്. മേനോൻ, അൽക്ക അസ്കർ, വിജേഷ് ഗോപാൽ, , ഫർഹാൻ നവാസ്.തുടങ്ങിയ ഗായകർ ബ്രഹ്മനാഥന്റെ ഗാനങ്ങൾ പാടി.
പടം അടിക്കുറിപ്പ്:
പടം-1
കെ.പി ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാരം ഗായിക സുജാതയ്ക്ക് സംവിധായകൻ കമൽ സമ്മാനിക്കുന്നു. നടി രഞ്ജിനി മേനോൻ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, വിജയ് യേശുദാസ്, ശോഭന രവീന്ദ്രൻ, ഉഷ ബ്രഹ്മാനന്ദൻ, രാകേഷ് ബ്രഹ്മാനന്ദൻ , വി.ആർ ,സുധീഷ്, പി. ശശികുമാർ , രഞ്ജിനി തുടങ്ങിയവർ സമീപം.
പടം-2
കെ.പി ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിന് ഉഷ ബ്രഹ്മാനന്ദനും രവീന്ദ്രൻ മാസ്റ്ററിന്റെ ഭാര്യ ശോഭന രവീന്ദ്രനും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കമിടുന്നു. ഗായകൻ അനുപ് , വി.ആർ സുധീഷ് , റോബിൻ തിരുമല, എൻ.ബി സ്വരാജ്, രാകേഷ് ബ്രഹ്മാനന്ദൻ, കമൽ, ബിജിബാൽ, ഷൈജു ദാമോധരൻ, നടി രഞ്ജിനി മേനോൻ എന്നിവർ സമീപം.

Leave feedback about this