ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ സുരേഷ്ഗോപി നേരിട്ടെത്തിയാണ് വഞ്ചിയും വലയും കാഞ്ചനയ്ക്ക് സമ്മാനിക്കുക.
67 വയസ്സുള്ള കാഞ്ചന ആദ്യകാലത്ത് ഭർത്താവിനൊപ്പമായിരുന്നു മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തിയിരുന്നത്. പത്തു വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ കാഞ്ചന പഴയ ഒരു വഞ്ചിയിൽ തൊഴിൽ ചെയ്യുന്നത് തുടർന്നു. ചെമ്മണ്ട കായലിൽ നിന്നായിരുന്നു കാഞ്ചന മീൻ പിടിച്ചു വിൽപ്പന നടത്തിയിരുന്നത്.
എന്നാൽ ഈയടുത്തായി കാലപ്പഴക്കം കൊണ്ട് വഞ്ചി നശിച്ചു. ഉപജീവനത്തിനായി ഇതുപയോഗിക്കാൻ കഴിയില്ലെന്നും പുതിയ വഞ്ചി നൽകണമെന്നും കാണിച്ച് കാഞ്ചന പഞ്ചായത്തിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച് വഞ്ചി നൽകാനായി പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരുന്നെന്നും ഉപഭോക്തൃ വിഹിതമായി 7500 രൂപ വാങ്ങിയെന്നും കാഞ്ചന പറയുന്നു. എന്നാൽ പിന്നീട് ഈ തുക തിരിച്ചു നൽകി വഞ്ചി ലഭിക്കാൻ അർഹതയില്ലെന്ന് അറിയിച്ചുവെന്നും അവർ പറയുന്നു. കഴിഞ്ഞ ഏഴു വർഷമായി മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി അടച്ചിരുന്നില്ലെന്നതാണ് വഞ്ചി അനുവദിക്കാത്തതിന് കാരണമായി പറയുന്നത്. ഇത് ശ്രദ്ധയിൽപെട്ട സുരേഷ്ഗോപി വഞ്ചി വാങ്ങി നൽകാമെന്നേറ്റു. ബിജെപി നേതാവ് കൃപേഷ് ചെമ്മണ്ടയായിരുന്നു ഇക്കാര്യം കാഞ്ചനയെ അറിയിച്ചത്. ഇതനുസരിച്ചാണ് വഞ്ചി നൽകാനായി സുരേഷ്ഗോപി നാളെ ഇരിഞ്ഞാലക്കുടയിലെ ചെമ്മണ്ടയിലെത്തുന്നത്.

Leave feedback about this