ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്‌ത് ലേ പൊലീസ്. അറസ്റ്റ് ചെയ്ത ശേഷം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വീഡനിൽ നിന്നുള്ള ഫണ്ട് കൈമാറ്റം ഉൾപ്പെടെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ മന്ത്രാലയം ചൂണ്ടിക്കാട്ടിയാണ് സോനം വാങ്ചുക്കിന്റെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ഇത് ദേശീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ലേയിലെ പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ചുകൊണ്ട് വാങ്ചുക്ക് ഉയർത്തിയ പ്രസ്താവനകളാണ് കലാപം അക്രമാസക്തമാകാൻ കാരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.
ലഡാക്കിനെ സംസ്ഥാന പദവിയിലേക്ക് ഉയർത്തണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ 24ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് കർശനമായ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇതിൽ നാല് പേർ മരിക്കുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 ലധികം പേരെ അധികൃതർ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പ്രക്ഷോഭത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്നും യുവാക്കളെ അണിനിരത്താൻ ഒരു പാർട്ടിക്കും ശക്തിയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വാങ്ചുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
Leave feedback about this