കോഴിക്കോട്: ഓണത്തിന് ആഴ്ചകൾ ശേഷിക്കെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ഓണമാകുമ്പോൾ വില വർധനവുണ്ടാകാറുണ്ടെങ്കിലും ആഴ്ചകൾക്ക് മുൻപേയുള്ള വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. കാരറ്റ്, മുളക്, ബീൻസ്, കൊത്തമര, വഴുതിന, കോളിഫ്ളവർ, കയ്പ, ബജിമുളക്, എളവൻ, മത്തൻ, കാബേജ്, ഇഞ്ചി തുടങ്ങിയ ഇനങ്ങൾക്കാണ് വില ഉയർന്നത്. അതേസമയം തക്കാളി, വെണ്ട, പയർ, കക്കിരി, ചേമ്പ് ഇനങ്ങൾക്ക് വില കുറഞ്ഞു.
ഉള്ളിയ്ക്കും ഉരുളക്കിഴങ്ങിനും കാര്യമായ വ്യത്യാസങ്ങളില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചമുളകിനാണ് കുതിച്ചുയരുന്നത്. കഴിഞ്ഞമാസം 27ന് ഉണ്ട പച്ചമുളകിന് മൊത്തവിപണിയിൽ കിലോയ്ക്ക് 78രൂപയായിരുന്നു. വെള്ളിയാഴ്ച വില 58 ആയി കുറഞ്ഞെങ്കിലും ഇന്നലെ 105 ആയി കുതിച്ചുചാടി.
സാധാരണ പച്ചമുളകിന് (നീളൻ) കഴിഞ്ഞാഴ്ച 58 രൂപയായിരുന്നു മൊത്തവില. വെള്ളിയാഴ്ച 49 ആയി കുറഞ്ഞു. ഇന്നലെ 55 ആയി പൊങ്ങി. 60 രൂപയാണ് ചില്ലറവില. ഉണ്ടമുളകിന് 129 രൂപവരെ ചില്ലറ വിലയുണ്ട്. നാട്ടിൻപുറങ്ങളിൽ ഉണ്ട പച്ചമുളകിന് 140 രൂപയ്ക്കും പച്ചമുളകിന് 80 രൂപയ്ക്കുമാണ് ഇന്നലെ വിൽപന നടത്തിയത്
Leave feedback about this