യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം; ഞങ്ങളുടെ ആളുകളല്ലെന്ന് എസ്.എഫ്.െഎ; അവിടെ എസ്.എഫ്.െഎ ആധിപത്യമെന്ന് മറ്റ് സംഘടനകളും; പരിശോധന ശക്തമാക്കി എക്സൈസ്

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം; ഞങ്ങളുടെ ആളുകളല്ലെന്ന് എസ്.എഫ്.െഎ; അവിടെ എസ്.എഫ്.െഎ ആധിപത്യമെന്ന് മറ്റ് സംഘടനകളും; പരിശോധന ശക്തമാക്കി എക്സൈസ്

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ബോയ്‌സ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എക്‌സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങള്‍ തേടി ഹോസ്റ്റല്‍ വാര്‍ഡന് എക്സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ തമിഴ്‌നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പര്‍ മുറി. 20 ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തരയോടെ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഉച്ചവരെ പരിശോധ നീണ്ടു നിന്നു. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി. ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്‌സൈസ് സംഘം വിദ്യാര്‍ഥികളെ കാണിച്ചിരുന്നു. കൂടുതല്‍ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് എസ്.എഫ്.െഎയുമായി ബന്ധമില്ലെന്ന് നേതൃത്വത്തിന്റെ പ്രതികരണമെത്തിയത്. കോളജ് യൂണിയൻ ഭാരവാഹികളും, യൂണിറ്റ് ഭാരവാഹികളും മാധ്യമങ്ങളോട് ഇത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ എസ്.എഫ്.െഎ ഏകപക്ഷീയമായി ഭരിക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് റോളില്ലെന്നാണ് കെ,.എസ്.യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്. ഇതോടെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വേട്ടയിൽ പ്രതികളായ വിദ്യാർത്ഥികളെ വിദ്യാർത്ഥി സംഘടനാ നേതൃത്വവും തള്ളിപ്പറഞ്ഞിട്ടുണ്ട്.