ബം​ഗാളിൽ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്

ബം​ഗാളിൽ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്. ഇക്കുറി രണ്ടാംഘട്ടത്തില്‍ റെക്കോഡ് പോളിങ്ങാണ് പശ്ചിമബംഗാളില്‍ ഉണ്ടായിരിക്കുന്നത്. ആറ് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായി അന്തിമ കണക്ക് പുറത്ത് വരുമ്പോള്‍ പോളിങ് ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നാംഘട്ടത്തില്‍ പശ്ചിമബംഗാളില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

2021ലെതെരഞ്ഞെടുപ്പില്‍ ഇതേ 142 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 80.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഓസ്ഗ്രാം മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 94.06 ശതമാനമാണ് ഇവിടത്തെ പോളിങ്. ഹാബ്രയാണ് രണ്ടാമത്. ഇവിടെ 93 ശതമാനം പോളിങ് രേഖപ്പെടുത്തി. മമതയുടെ മണ്ഡലമായ ബാബാനിപൂരില്‍ 85.51 ശതമാനമാണ് പോളിങ്.

ഇന്ന് വോട്ടെടുപ്പ് നടന്ന 142 മണ്ഡലങ്ങളില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും നേടിയത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. ബി.ജെ.പി 18 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ ഒരു മണ്ഡലത്തിലും ജയിച്ച് കയറി. ഇന്ന് പോളിങ് തുടങ്ങിയപ്പോള്‍ തന്നെ പശ്ചിമബംഗാളിലെ ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.