സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോച്ചതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മഴ ശക്തമായ പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കുന്നത്. നേരത്തെ ജൂൺ രണ്ടിന് തിങ്കളാഴ്ച സ്‌കൂളുകൾ തുറക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തുടനീളം കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് അവധി നൽകണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കും. 

സ്‌കൂൾ തുറക്കുന്നതോടെ നിലവിൽ കുടിശ്ശിക ഉള്ള പാചക തൊഴിലാളികളുടെ കുടിശ്ശിക തീർക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിച്ചാലേ പാചക തൊഴിലാളികളുടെ വേതന വിഷയം പൂർണമായി പരിഹരിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് മേൽപറഞ്ഞ് പഠനസമയം കൂട്ടുക. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനും തീരുമാനം ഉണ്ട്. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല.