റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നോ? തീ പിടിച്ച ചർച്ചയായി മാറുകയാണ് അമേരിക്കൻ ഫോക്സ് ന്യൂസ് അവതാരകന്റെ വെളിപ്പെടുത്തൽ. മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ ടക്കർ കാൾസണാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്. . വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് കാൾസൺ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതും അവതാരകന് നിയമക്കുരുക്ക് മുറുകാനും സാധ്യതയുണ്ട്.
കാൾസൻ്റെ പോഡ്‌കാസ്റ്റായ “ദ ടക്കർ കാൾസൺ ഷോ” യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ മാറ്റ് ടൈബിയുമായി സംസാരിക്കവെയായിരുന്നു കാൾസന്റെ ആരോപണം. കാൾസൻ്റെ ആരോപണങ്ങളോട് ബൈഡൻ ഭരണകൂടത്തിൻ്റെ ഭാഗമായിരുന്നവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. പുടിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും റഷ്യ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു പെസ്കോവിൻ്റെ പ്രതികരണം.
2020ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ തെറ്റായ വിവരങ്ങൾ സംപ്രേഷണം ചെയ്തതിൻ്റെ പേരിൽ നിയമനടപടികൾ നേരിട്ടതോടെ 2023ൽ ഫോക്‌സ് ന്യൂസ് ടക്കർ കാൾസനെ പുറത്താക്കിയിരുന്നു. റഷ്യ പറയുന്ന വിവരങ്ങൾ ഏറ്റുപറഞ്ഞ് യുക്രെയ്നിനുള്ള യുഎസ് സൈനിക സഹായത്തെ വിമർശിച്ച കാൾസൻ്റെ നിലപാടിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പുടിനുമായി മോസ്‌കോയിൽ കാൾസൺ നടത്തിയ ഇൻ്റർവ്യൂവും തുടർന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ അഭിമുഖവും ഏറെ വിമർശന വിധേയമായിരുന്നു.
Leave feedback about this