കൊച്ചി: ലഹരിക്കേസിൽ പൊലീസ് തിരയുന്ന നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് വിവരം. ഷൈനിന്റെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് നടൻ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേ സമയം തെളിവോ സാക്ഷിയോ ഇല്ലാത്ത കേസിൽ അന്വേഷണത്തിനായി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
ഷൈൻ ടോം ചാക്കോയെ കണ്ടുപിടിക്കാൻ കൊച്ചിയിലും തൃശ്ശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും ഷൈൻ ഇല്ലായിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്., സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പിടിച്ചുകെട്ടാൻ എക്സൈസും നടപടി ആരംഭിച്ചു. വിവരങ്ങൾ നൽകാൻ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ എക്സൈസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിൻസി അലോഷ്യസ് എറണാകുളത്ത് എത്തിയ ശേഷം വിവരങ്ങൾ തേടുമെന്നും എക്സൈസ് അറിയിച്ചു.
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എക്‌സൈസ് സംഘം അനുമതി തേടിയെങ്കിലും സഹകരിക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. മറ്റു നിയമനടപടികളിലേക്ക് കടക്കാൻ താൽപര്യമില്ലെന്നാണ് കുടുംബം അറിയിച്ചത്. എന്നാൽ ഷൈൻ അവസാനമായി കണ്ട പെൺസുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും മതിയായ ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല.ഹോട്ടല് മുറിയിലെ പരിശോധനയിൽ ഷൈനെ അറസ്റ്റ് ചെയ്യാൻ പാകത്തിനുള്ള ലഹരിയും കണ്ടെടുക്കാൻ എക്സൈസ് സംഘത്തിനും സാധിച്ചിരുന്നില്ല. ഇതോടെ കേസിൽ നടൻ ഊരിപോകാനുള്ള സാധ്യതയും കൂടുതലാണ്.
Leave feedback about this