കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി. എസ്‌ഐടി അന്വേഷണം പൂർത്തിയായി. കുറ്റപത്രം ഉടൻ സമർപ്പിക്കും. നടൻ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീൻ ചിറ്റ് നൽകി. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നതിന് ഇരുവർക്കുമെതിരെ തെളിവ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ക്ലീൻ ചിറ്റ്.
അതേസമയം, ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകാനാണ് തീരുമാനം.
സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നിലവിൽ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്.

Leave feedback about this