തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. വൈകിട്ട് 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ എയർഫോഴ്‌സ് വൺ വിമാനത്തിലാണ് അദേഹം വന്നിറങ്ങുന്നത്. തുടർന്ന് അദേഹം റോഡ് മാർഗം രാജ് ഭവനിലേക്ക് തിരിക്കും. ഇന്നു രാജ്ഭവനിൽ തങ്ങുന്ന മോദി ഗവർണറുടെ വിരുന്നിൽ പങ്കെടുക്കുകയും വിവിധ വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരയിലും കടലിലും വൻ സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരയിൽ സൈന്യവും കടലിൽ നാവിക സേനയും തുറമുഖത്തിന് എസ്പിജി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും ഹെലികോപ്ടറിലാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനായി അദേഹം തിരിക്കുക. കാലാവസ്ഥ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റോഡ് മാർഗമായിരിക്കും അദേഹം വിഴിഞ്ഞത്ത് എത്തുക. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററിൽ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.
Leave feedback about this