ഹൈദരാബാദ്: പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെ ശക്തമായി പ്രതികരിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായി അസദുദ്ദീൻ ഉവൈസി. പാകിസ്താൻ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണെന്ന് പറഞ്ഞ ഒവൈസി നിരപരാധികളെ കൊന്നൊടുക്കിയതിലൂടെ തീവ്രവാദികൾ ഐസ്‌ഐഎസ് പിന്മുറക്കാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആരോപിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായി മഹാരാഷ്ട്രയിലെ പ്രഭാനിയിൽ ഞായറാഴ്ച സംഘടിപ്പിച്ച പൊതുജനപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
ഇന്ത്യയെ ആക്രമിക്കുമെന്ന പാകിസ്താന്റെ ഭീഷണിയേയും ഒവൈസി രൂക്ഷമായി വിമർശിച്ചു. പാകിസ്താൻ ഇന്ത്യയെക്കാളും അരമണിക്കൂർ അല്ല, അര നൂറ്റാണ്ട് പിന്നിലാണ്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല. തങ്ങളുടെ കൈയിൽ ന്യൂക്ലിയർ ബോംബുണ്ട്, അറ്റോമിക് ബോംബുണ്ട് എന്നൊക്കെയാണ് പാകിസ്താൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നോർത്തോളൂ, ഒരു രാജ്യത്ത് അതിക്രമിച്ച് കടന്ന് അവിടുത്തെ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയാൽ, ഒരു രാജ്യവും മൗനം പാലിക്കില്ല, ഒവൈസി പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി, ഇന്ത്യയെ ലക്ഷ്യംവെച്ച് പാകിസ്താൻ തീവ്രവാദികളെ വളർത്തിയെടുക്കുന്നതായി ഒവൈസി ആരോപിച്ചു. പഹൽഗാമിൽ നിരപരാധികളെ കൊല്ലുന്നതിന് മുമ്പായി തീവ്രവാദികൾ അവരുടെ മതം ചോദിച്ചതായി അറിഞ്ഞു, ഏത് മതത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? നിങ്ങൾ ഖാവർജികളെക്കാൾ മോശമാണ്. പഹൽഗാമിൽ നിങ്ങൾ ചെയ്ത പ്രവർത്തി തെളിയിക്കുന്നത്, നിങ്ങൾ ഐഎസ്‌ഐഎസുകാരുടെ പിന്മുറക്കാരാണ് എന്നാണ്, ഒവൈസി കുറ്റപ്പെടുത്തി.
Leave feedback about this