അന്തരിച്ചത് സാമ്പത്തികശാസ്ത്രരംഗത്തെ രാജ്യത്തിന്റെ വൈര്യക്കല്ല്; സൗമ്യന്‍, തന്ത്രജ്ഞന്‍: ഡോ.മന്‍മോഹന്‍ സിങ്ങിന് വിട

അന്തരിച്ചത് സാമ്പത്തികശാസ്ത്രരംഗത്തെ രാജ്യത്തിന്റെ വൈര്യക്കല്ല്; സൗമ്യന്‍, തന്ത്രജ്ഞന്‍: ഡോ.മന്‍മോഹന്‍ സിങ്ങിന് വിട

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍ വളര്‍ന്നത്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ഉന്നത മാര്‍ക്കോടെ എം.എ പാസ്സായി. ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലും ഓക്സ്ഫഡ് സര്‍വകലാശാലയിലുമായി പഠനം.

ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഹഷ്ട്രീയത്തില്‍ രംഗപ്രവേശനം നടത്തുന്നത്. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്ക്പരിചയപ്പെടുത്തിയത് മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളിലൊന്നായിരുന്നു.

1991 ലാണ് മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ എത്തുന്നത്. അസം സംസ്ഥാനത്തില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1995, 2001,2007 ലും 2013 ലും അസമില്‍ നിന്നു തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1999 ല്‍ ദക്ഷിണ ഡല്‍ഹിയില്‍ നിന്നും ലോക സഭയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1991 മുതല്‍ 2024 വരെ 6 തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിങ് ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗത്വം ഒഴിഞ്ഞു.