പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.‌

ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവർ ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസമാണ്. ഗ്രാമി നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അവർ സംഗീത കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തിൽ സംഗീതം പഠിച്ച അവർ തന്റെ ഒൻപതാം വയസ്സിൽ അച്ഛൻ മരിച്ചതിനെത്തുടർന്നാണ് സഹോദരി ലതയ്ക്ക് പിന്നാലെ സിനിമയിലേക്ക് എത്തിയത്.

മറാഠി സിനിമയിലൂടെ അരങ്ങേറിയ ആശ ഭോസ്‌ലെ 1948-ൽ ‘ചുനാരിയ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ സജീവമായത്. അന്നത്തെ മുൻനിര ഗായികമാരായ ലതയും ഗീത റോയിയും തിളങ്ങിനിൽക്കുന്ന കാലത്ത് സ്വന്തമായ ഒരിടം കണ്ടെത്തുക അവർക്ക് പ്രയാസകരമായിരുന്നു. 16-ാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഗൺപത്‌റാവു ഭോസ്‌ലയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പരാജയപ്പെട്ടു. പിന്നീട് 1956-ൽ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. സിഐഡി, ഹൗറ ബ്രിഡ്ജ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തുടർന്ന് ആർ.ഡി. ബർമനുമായുള്ള സഹകരണം അവരെ ഇന്ത്യൻ സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കി മാറ്റി. ആ ബന്ധം പിന്നീട് വിവാഹത്തിലും കലാശിച്ചു.