കൊച്ചി ∙ കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ വിദ്യാർഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
തൊടുപുഴയ്ക്കടുത്ത് വാഴക്കാലായിൽ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയിൽനിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ പരീക്ഷ എഴുതാൻ പോയി. ഒൻപതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനു ശേഷം തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതിനു മുൻപു തന്നെ വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയിരുന്നു. കൊച്ചിയില്‍നിന്നു പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ മറുപടി നല്കി.
എന്നാല്‍ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതു കണ്ട് പേടിച്ചതോടെ കുട്ടിയോട് പിതാവിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്നു അറിയിക്കുകയുമായിരുന്നു.
Leave feedback about this