സി.എം.ആർ.എൽ എക്സാലോജിക് ഇടപാട്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി

സി.എം.ആർ.എൽ എക്സാലോജിക് ഇടപാട്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ നോട്ടീസ് അയച്ച് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് ഹൈക്കോടതി നടപടി.

ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവർക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയു‍ടെ ഉത്തരവ്. സിഎംആ‌ർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ അന്വേഷണം നടന്നു. അതിനപ്പുറത്തേക്ക് ഒരു സിബി ഐ അന്വേഷണം ആവശ്യമുണ്ടോയെന്നുള്ള കാര്യമാണ് കോടതി പരിശോധിക്കുന്നത്.

ഹർജിയിൽ സിഎംആർഎൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇൻകംടാക്സ് ഇന്ററിം സെറ്റിൽമെന്‍റ് ബോർഡിലെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ കൂടി പരിശോധിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്‍റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്ന എല്ലാവരുടേയും വിശദാംശങ്ങൾ നൽകാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.