ചുമരിൽ തലയിടിച്ചപ്പോഴാണ് ബോധം പോയത്; ബോധം വന്നപ്പോൾ ചുറ്റികയ്ക്ക് തലയ്ക്ക് വീണ്ടുമടിച്ചു; ആദ്യമായി അഫാനെതിരെ മൊഴി നൽകി ഷെമീന

ചുമരിൽ തലയിടിച്ചപ്പോഴാണ് ബോധം പോയത്; ബോധം വന്നപ്പോൾ ചുറ്റികയ്ക്ക് തലയ്ക്ക് വീണ്ടുമടിച്ചു; ആദ്യമായി അഫാനെതിരെ മൊഴി നൽകി ഷെമീന

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്‍ തന്നെ കഴുത്തുഞെരിച്ചെന്നും ചുവരില്‍ തലയിടുപ്പിച്ചപ്പോഴാണ് ബോധം നഷ്ടമായതെന്നും മാതാവ് ഷെമീനയുടെ മൊഴി. ബോധം വന്നപ്പോള്‍ ചുറ്റികയ്ക്ക് തലയ്ക്കടിച്ചെന്നും പറഞ്ഞു. കിളിമാനൂര്‍ എസ്എച്ച്ഒയ്ക്കാണ് ഷെമീന മൊഴി നല്‍കിയത്. ആശുപത്രി വിട്ട ഷെമീന ഭര്‍ത്താവ് റഹീമിനൊപ്പം അഗതിമന്ദിരത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.

കടം കൂടി നില്‍ക്കാന്‍ കഴിയാതായപ്പോള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ യൂട്യൂബില്‍ ഇളയമകനെക്കൊണ്ട് പലതും സെര്‍ച്ച് ചെയ്യിപ്പിച്ചുവെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കേസില്‍ ഇതാദ്യമായിട്ടാണ് ഷെമീന അഫാനെതിരേ മൊഴി നല്‍കിയത്. നേരത്തേ ആശുപത്രിയില്‍ വീണു പരിക്കേറ്റെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

അഫാന്‍ തന്നെ ആക്രമിച്ചതാണെന്നും ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നതായും ഷെമീന മൊഴി നല്‍കി. ആക്രമം നടന്ന ദിവസം 50,000 രൂപ തിരികെ നല്‍കേണ്ടിയിരുന്നു. പണം ചോദിച്ച് ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അഫാനെ ജയിലിലേക്കു മാറ്റി.