അബുദാബി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ലിന് (Lulu Retail) 2024 സാമ്പത്തിക വർഷത്തിൽ 12.4% ലാഭ (net profit) വളർച്ച. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് ലാഭം ഉയർന്നത്. വരുമാനം 4.2% വർധിച്ച് 762 കോടി ഡോളറായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുമ്പുള്ള ലാഭം (EBITDA) 4.4 ശതമാനം ഉയർന്ന് 786.3 മില്യൻ ഡോളറിലുമെത്തി. പുതിയ സ്റ്റോറുകൾ തുറന്നതും യുഎഇയും സൗദി അറേബ്യയുമടക്കം ഒട്ടുമിക്ക ജിസിസി രാഷ്ട്രങ്ങളിലും മികച്ച വിൽപനനേട്ടം കൈവരിച്ചതും കഴിഞ്ഞവർഷത്തെ ലാഭത്തിലും വരുമാനത്തിലും ശ്രദ്ധേയ വളർച്ചയ്ക്ക് വഴിയൊരുക്കി.
ലുലു റീട്ടെയ്ൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 2024 വർഷത്തെ ലാഭവിഹിതമായി 84.4 മില്യൻ ഡോളറും പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 0.82 സെന്റ്സ് വീതമാണ് ലാഭവിഹിതം ലഭിക്കുക. ഓഹരി ഉടമകളുടെ അടുത്ത യോഗത്തിലെ അംഗീകാരത്തിന് അനുസൃതമായാകും ലാഭവിഹിത വിതരണം. 2024ൽ പുതുതായി 21 സ്റ്റോറുകളാണ് കമ്പനി തുറന്നത്. അവസാനപാദമായ ഒക്ടോബർ-ഡിസംബറിൽ മാത്രം 9 പുതിയ സ്റ്റോറുകൾ ആരംഭിച്ചു. ഇതോടെ, ഡിസംബർ 31 പ്രകാരം മൊത്തം സ്റ്റോറുകൾ 250 ആയി.
കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗം 325.6 മില്യൻ ഡോളറിന്റെ വിൽപന 2024ൽ രേഖപ്പെടുത്തി. 70 ശതമാനമാണ് വളർച്ച. ലുലു റീട്ടെയ്ലിന്റെ മൊത്തം വിൽപനയുടെ 4.5 ശതമാനമാണിത്. കമ്പനിയുടെ ഡിസംബർപാദ വരുമാനം 1.8 ശതമാനവും എബിറ്റ്ഡ 0.6 ശതമാനവും ഉയർന്നിട്ടുണ്ട്. ലാഭം 56.9% കുറഞ്ഞ് 64.7 മില്യൻ ഡോളർ. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ ഉയർന്ന പാട്ടച്ചെലവ് ലാഭത്തെ ബാധിച്ചു. ലുലു റീട്ടെയ്ലിന്റെ മൊത്തം സ്റ്റോറുകളിൽ 107 എണ്ണവും യുഎഇയിലാണ്. 59 സ്റ്റോറുകളുമായി സൗദി അറേബ്യയാണ് രണ്ടാംസ്ഥാനത്ത്. ഒമാനിൽ 32, ഖത്തറിൽ 24, കുവൈറ്റിൽ 16, ബഹ്റൈനിൽ 12 എന്നിങ്ങനെയും സ്റ്റോറുകളുണ്ട്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലുലു റീട്ടെയ്ൽ ഓഹരികൾ 9.78% താഴ്ന്ന് 1.66 ദിർഹത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ലുലു റീട്ടെയ്ലിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ). 172 കോടി ഡോളർ സമാഹരിച്ച ഐപിഒ, ആ വർഷത്തെ റെക്കോർഡ് റീട്ടെയ്ൽ ഐപിഒയുമായിരുന്നു. മൊത്തം 37 ബില്യൻ ഡോളറിന്റെ ഓഹരികൾക്കുള്ള ഡിമാൻഡായിരുന്നു ലുലു ഐപിഒയ്ക്ക് ലഭിച്ചത്.
Leave feedback about this