കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെ കേണൽ പദവിയുള്ള എൻസിസി ഉദ്യോഗസ്ഥന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്റ് കർണയിൽ സിംഗിനാണ് മർദ്ദനമേറ്റത്. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.പൊലീസും സർക്കാരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാൽ നീതിക്കായി താൻ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതൽ പ്രധാന അദ്ധ്യാപകൻ വരെയും പ്രാദേശിക പൊലീസ് വരെയും തങ്ങളുടെ ഡ്യൂട്ടി മറന്നത് നാണക്കേടാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ആർമി ഉദ്യോഗസ്ഥരെ മർദിച്ചകേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി. ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.
Leave feedback about this