സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സി.പി.എം

സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സി.പി.എം

പത്തനംതിട്ട: മടത്തുംമൂഴിയിലെ സിഐടിയു പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവര്‍ത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാകമ്മറ്റിയും. കൊല്ലപ്പെട്ട ജിതിന്‍ സിഐടിയുവിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രധാന പ്രവര്‍ത്തകനാണെന്നും ജിതിനെ വെട്ടിയ നിഖിലേഷ് ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

പരസ്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മാത്രമാണ് പോലീസ് രാഷട്രീയ കൊലപാതകത്തിന് കേസെടുക്കു. ഈ കാരണത്താലാണ് ജിതിന്റെ മരണം രാഷ്ട്രീയ കൊലപാതകത്തിന്റെ പട്ടികയില്‍ വരാതിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു. നേരത്തേ ജിതിന്റെ മരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന്് വ്യക്തമാക്കി സിപിഎം ആരോപണത്തെ തള്ളി മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് രാജു ഏബ്രഹാമിന്റെ ആരോപണവും വന്നിരിക്കുന്നത്. കേസിലെ പ്രതി നിഖിലേഷിന് ഏതെങ്കിലും തരത്തില്‍ സിപിഎമ്മുമായേ സിഐടിയുമായോ ബന്ധമില്ലെന്നും ബിജെപി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും ഗുണ്ടകള്‍ക്ക് മാത്രമാണ് ഈ രീതിയില്‍ കൊല്ലാനാകൂ എന്നും ആരോപിച്ചു.

നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണു പെരുനാട്ടിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ളയാളാണ്. ജിതിനെ വെട്ടിയത് ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും വിഷ്ണുവും കേസില്‍ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടത്തുംമൂഴി കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ കുത്തിയത് താന്‍ തന്നെയെന്നാണ് എന്ന് പ്രധാന പ്രതി വിഷ്ണു മൊഴി നല്‍കിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കി.